Wednesday, April 24, 2024
keralaNews

അമ്മയും കുഞ്ഞും ആശുപത്രി നാടിന് സമര്‍പ്പിച്ചു.

വൈക്കം താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് നിര്‍മ്മിച്ച അമ്മയും കുഞ്ഞും ആശുപത്രി നാടിന് സമര്‍പ്പിച്ചു.ജില്ലാതല ആശുപത്രിയുടെ എല്ലാ അത്യാധുനിക സൗകര്യങ്ങളോടുകൂടി ആറ് നിലകളിലായുള്ള കെട്ടിടം നബാര്‍ഡില്‍ നിന്നുള്ള 22കോടി വിനിയോഗിച്ചാണ് നിര്‍മ്മിച്ചത്.ലേബര്‍ റൂമുകള്‍, കുട്ടികള്‍ക്കുള്ള ഐ.സി.യു ,ഒബ്സര്‍വേഷന്‍ റൂമുകള്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കുന്ന ആശുപത്രിയില്‍ 200 കിടക്കകള്‍ സജ്ജീകരിക്കാനാകും. വൈക്കം താലുക്ക് ആശുപത്രിയിലെ ഒ.പി യില്‍1500 ഓളം രോഗികള്‍ വരെ ചികിത്സ തേടുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. അമ്മയും കുഞ്ഞും ആശുപത്രി പ്രവര്‍ത്തനക്ഷമമാകുന്നതോടെ താലൂക്ക് ആശുപത്രിയിലെ രോഗികളുടെ തിരക്ക് ഗണ്യമായി കുറയും.മറ്റ് രോഗികള്‍ക്ക് മികച്ച ചികിത്സ ഇതോടെ ഉറപ്പാക്കാനാകും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്നത് വൈക്കം താലൂക്ക് ആശുപത്രിയിലാണ്. രാവിലെ 9.30ന് മന്ത്രിമാരായ കെ.കെ.ശൈലജ , ഡോ.തോമസ് ഐസക്ക് എന്നിവര്‍ ആശുപത്രി നാടിന് സമര്‍പ്പിക്കും. സി.കെ.ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.

മികച്ച ചികിത്സ ഉറപ്പാക്കും : സി.കെ. ആശ എം.എല്‍.എ

സാധാരണക്കാര്‍ ഏറെയുള്ള വൈക്കത്തെയും സമീപ പ്രദേശങ്ങളിലേയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മികച്ച ചികിത്സ ഉറപ്പാക്കുകയാണ് അമ്മയും കുഞ്ഞും ആശുപത്രിയിലൂടെ ലക്ഷ്യമിടുന്നത്.