തിരുവനന്തപുരം: കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ (91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ്. വീരളത്ത്മഠത്തില്‍ സുബ്ബരായന്‍ പോറ്റിയുടെയും കൃഷ്ണമ്മാളിന്റേയും മകനായി 1932 ജൂലൈ 9-നാണ് ജനനം. യഥാര്‍ത്ഥനാമം എസ്.സുകുമാരന്‍ പോറ്റിയെന്നാണ്. 1957ല്‍ പൊലീസ് വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. 1987-ല്‍ വഴുതക്കാട് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സിഐഡി വിഭാഗത്തില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ചു. മനഃശാസ്ത്രം മാസികയില്‍ 17 വര്‍ഷം വരച്ച ‘ഡോ.മനശാസ്ത്രി’ എന്ന കാര്‍ട്ടൂണ്‍ കോളം പ്രസിദ്ധമാണ്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപകനാണ്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ചെയര്‍മാനും സെക്രട്ടറിയുമായിരുന്നു. നര്‍മകൈരളിയുടെ സ്ഥാപകനാണ്. 1996-ല്‍ ഹാസ്യ സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.കവിത, കഥ, നോവല്‍, നാടകം ഉള്‍പ്പെടെ അന്‍പതില്‍പ്പരം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 2019 -ല്‍ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് താമസം മാറ്റി. സര്‍ക്കാര്‍ കാര്യം, കോടമ്പക്കം, പ്ലഗ്ഗുകള്‍, അ, കൂത്തമ്പലം, കുടുമ, ഒട്ടിപ്പോ എന്നിങ്ങനെയാണ് ഹാസ്യ നോവലുകള്‍. ഒരു നോണ്‍ ഗസറ്റഡ് ചിരി, രാജാകേശവദാസന്‍, ഞാന്‍ എന്നും ഉണ്ടായിരുന്നു, സുസ്മിതം, ഓപ്പറേഷന്‍ മുണ്ടങ്കുളം, ഹാസ്യം സുകുമാരം, അട്ടയും മെത്തയും, ഊളനും കോഴിയും, കൊച്ചിന്‍ ജോക്ക്സ്, കാക്കിക്കഥകള്‍, സുകുമാര്‍ കഥകള്‍, അഹം നര്‍മ്മാസ്മി, ഹാസ്യപ്രസാദം എന്നിങ്ങനെയാണ് ഹാസ്യ കഥാസമാഹാരങ്ങള്‍.പൊതുജനം പലവിധം, ജനം, കഷായവും മേമ്പൊടിയും, കഷായം, ചിരിചികിത്സ, സുകുമാര ഹാസ്യം എന്നിവയാണ് ഹാസ്യ ലേഖനസമാഹാരങ്ങള്‍.സോറി റോങ് നമ്പര്‍, തല തിരിഞ്ഞ ലോകം, ഒത്തുകളി എന്നിങ്ങനെ ഹാസ്യനാടകങ്ങള്‍. വായില്‍ വന്നത് കോതയ്ക്ക് പാട്ട് എന്ന ഹാസ്യ കവിതാ സമാഹാരത്തിന് 1996 ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഈവി സ്മാരക സമിതിയുടെ പുരസ്‌കാരവും നേടിയിട്ടുണ്ട്.
